
കേളകം: കേളകംപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമ്യഗശല്യവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തേടി കേളകം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമി കൊട്ടിയൂർ വനം റെയിഞ്ച് ഓഫീസർക്കുള്ള നിവേദനം നൽകി. മനുഷ്യർക്കും, വളർത്ത് മൃഗങ്ങൾക്കും നേരെയുള്ള വന്യ മ്യഗങ്ങളുടെ ആക്രമണം വർധിക്കുകയാണ്. വന്യ ജീവി അക്രമത്തിൽ കാർഷിക വിളനാശം വ്യാപകമാണ്. കൂടാതെ വനവുമായി അതിർത്തി പങ്കിടുന്ന കൃഷി സ്ഥലത്തിൻ്റെ വിൽപനയുമായി ബന്ധപ്പെട്ട വനം വകുപ്പിന്റെ നോ ഓബ്ജക്ഷൻ സർട്ടി കിട്ടുന്നത് സംബന്ധിച്ച് നടപടികൾ വേഗത്തിലാവണം. വനത്തോട് ചേർന്ന ഭാഗങ്ങളിൽ വൈദ്യുതി ലൈൻ,റോഡ് നിർമ്മാണം, വാട്ടർ പൈപ്പ് കടന്നു പോകുന്നതിന് തടസ്സം എന്നിങ്ങനെ നിരവധി പ്രശനങ്ങൾ നേരിടുന്നുണ്ട്.
ഇത് സമയ ബന്ധിതമായി പരിഹരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.വളർത്തു മൃഗങ്ങൾക്ക് വന്യമൃഗങ്ങളുടെ ആക്രമണം നേരിടമ്പോഴും വിളകൾക്ക് കാട്ടുമൃഗ ശല്യം നേരിടുമ്പോഴും കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണം. കൂടാതെ കുരങ്ങ്. കലമാൻ, പുള്ളിമാൻ, മലയണ്ണാൻ, മയിൽ, മരപ്പട്ടി, കാട്ടുപന്നി, മുള്ളൻ പന്നി എന്നിവ കൃഷി നശിപ്പിക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം കർഷകർക്ക് കൊടുക്കുന്നതിനും അടിയന്തിര നടപടി വേണമെന്നും സജീവൻ പാലുമി ആവശ്യപ്പെട്ടു.ജനവാസ മേഖലയിൽ കടക്കുന്ന വന്യമൃഗങ്ങളെ പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.കേളകം പഞ്ചായത്തിലെ വനം വകുപ്പിന്റെ ഹെൽപ്പ് ഡസ്കിലാണ് സിവിൽ ഫോറസ്റ്റ് ഓഫീസർ അനൂപ് വശം നിവേദനം കൈമാറിയത്.



