
ഇരിട്ടി: തഴഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ഉൾപ്പെടെ എട്ട് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിട്ടി ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരാഴ്ച നീളുന്ന പ്രത്യേക പരിശോധനാ ഡ്രൈവിന്റെ ഭാഗമായാണ് നടപടി.
പരിശോധനയുടെ ആദ്യ ദിവസം ബസ്സുകളുടെ ടയറുകളായിരുന്നു പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ ഒരു കെഎസ്ആർടിസി ബസ്സും ഏഴ് സ്വകാര്യ ബസ്സുകളും തഴഞ്ഞുതീർന്ന ടയറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. തുടർന്ന് ടയറുകൾ മാറ്റിയ ശേഷമേ സർവീസ് നടത്താവൂ എന്ന് നിർദേശിക്കുകയും ടയർ മാറ്റിയിടിന്നതു വരെ വാഹനങ്ങൾ തുടർസർവീസ് നടത്തുന്നത് നിർത്തിവെപ്പിക്കുകയും ചെയ്തു.
തഴഞ്ഞുതീർന്ന ടയറുകൾ ഉപയോഗിച്ച് മഴക്കാലത്ത് വാഹനമോടിക്കുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പ്രത്യേക പരിശോധന ശക്തമാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആന്റണി മൈക്കിൾ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൻ.ആർ. റിജിൻ, സി. പി. ബാബുരാജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. പി. രാജേഷ്, ബൈജു, സജേഷ്, ഡ്രൈവർ സഹീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വ്യാപക പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.



