kannur

തോട്ടട ഐടിഐ സംഘർഷം; കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, പൊലീസ് നാളെ എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി നടന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് കേസ്. റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.



അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റിബിനാണ് എഫ്ഐആറിൽ ഒന്നാം പ്രതി. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ അനിശ്ചിത കാലത്തേക്ക് ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ നാളെ സർവകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button