Kerala

പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബില്‍ പാസാക്കിയത്. ബില്ലിന്മേലുള്ള ചര്‍ച്ചയിലുടനീളം സഭയില്‍ ഭരണ-പ്രതിപക്ഷം കടുത്ത വാക്‌പോരാണ് നടത്തിയത്. നാളെ രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെത്തും. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.

ബില്‍ പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീല്‍ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീര്‍പ്പാക്കുകയും വേണം.

സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി ഉയര്‍ത്തി.പരമാവധി പിഴ 1 കോടിയില്‍ നിന്ന് 10 കോടിയായി വര്‍ധിപ്പിക്കും. വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 3 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തും. പരമാവധി തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുന്നതാണ് ബില്ല്.

പരീക്ഷാ സേവനദാതാക്കള്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ 1 കോടിയില്‍ നിന്ന് 5 കോടിയായി വര്‍ധിപ്പിക്കും.പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുന്ന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 8 വര്‍ഷമായി ഉയര്‍ത്തും. കമ്പനിയുടെ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന മാനേജര്‍മാര്‍, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുറ്റത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് 5 വര്‍ഷം തടവും 5 കോടി വരെ പിഴയും നേരിടേണ്ടിവരും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. സമയബന്ധിത വിചാരണയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും സംഘടിത പരീക്ഷാ തട്ടിപ്പിനുമെതിരെ ശക്തമായ പ്രതിരോധം ബില്ലിലൂടെ നടപ്പാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button