
കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്.
298 പേരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു.
മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവന്‍ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരല്‍മലയിലും ആഞ്ഞടിച്ച ഉരുള്‍ കവര്‍ന്നെടുത്തത്, നൂറുകണക്കിന് ജീവനുകളും. മനുഷ്യരുടെ പ്രതീക്ഷകളുമാണ്. ആ മഹാദുരന്തത്തിനിപ്പുറം നിശ്ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതൊന്നും ഇന്നിവിടെയില്ല. അവിശേഷിക്കുന്നത് ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞു പോയ വീടുകളും മാത്രമാണ്. ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവനും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഓര്‍മ്മകള്‍ പേറുകയാണ് ഇന്നീ ദുരന്തഭൂമി. ചൂരല്‍മലയിലും നാട്ടുകാരില്ല. എന്നാല്‍, വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ ചൂരല്‍മല അതിജീവനത്തിന്റെ പാതയിലാണ്.



