
മട്ടന്നുർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള ഹജ്ജ് ക്യാമ്പിന്‍റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി ഒ.ആർ. കേളു അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ഹജ്ജ് ക്യാമ്പ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാജിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറെ ശ്രദ്ധയോടെയും കുറ്റമറ്റ രീതിയിലും നടത്തുന്നതിൽ എല്ലാവരുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ക്യാമ്പിൽ തീർഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങൾ മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ക്യാമ്പിലെ സൗകര്യങ്ങൾ മുഴുവനായും മന്ത്രി നോക്കി കണ്ടു.
തീർഥാടകരുമായി ഏറെനേരം സംവദിക്കുകയും ചെയ്തു. അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി സുഖകരമായ യാത്രമംഗളങ്ങളും നേർന്നു. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രി തീർഥാടകരുമായി പങ്കുവെച്ചു.
ഹജ്ജ് ക്യാമ്പിലെ മെഡിക്കൽ ക്ലിനിക്കൽ ഒരുക്കിയ സംവിധാനം പരിശോധിച്ച അദ്ദേഹം ഏറെ സംതൃപ്തി രേഖപ്പെടുത്തി. ഡോക്ടർമാരുമായും ജീവനക്കാരുമായും സംസാരിച്ച അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഹജ്ജ് ക്യാമ്പിലെ ഭക്ഷണ ശാലയും മന്ത്രി സന്ദർശിക്കുകയുണ്ടായി.
തിങ്കളാഴ്ച വൈകിട്ട് 5.15ഓടെ മാനന്തവാടിയിൽനിന്നാണ് മന്ത്രി ഹജ്ജ് ക്യാമ്പ് സന്ദർശിക്കാൻ വേണ്ടി പ്രതികൂല കാലാവസ്ഥയിലും എത്തിയത്.



