
പയ്യന്നൂർ: പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം പിടികൂടി. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
മംഗലാപുരത്തുനിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.



