വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു …

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലകൃഷ്ണൻ(27) കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.
നീലഗിരി ജില്ലയിലെ മെഴുകൻമൂല ഉന്നതിയിൽ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തിൽ നൂൽപ്പുഴയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്നനിലയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉച്ചയ്ക്ക് 11.45-ഓടെ മാത്രമേ മാനുവിൻ്റെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാനായുള്ളൂ. ഈ സംഭവത്തിൽ വലിയ പ്രതിഷേധമാണ് വയനാട്ടിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് ബുധനാഴ്‌ച മറ്റൊരാൾ കൂടി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.