
കണ്ണൂർ: ഓണം കഴിഞ്ഞാലും റേഷൻ കടകൾ വഴി 10 കിലോ സ്പെഷ്യൽ അരി വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനം വാക്കിലൊതുങ്ങുന്നു. ജില്ലയിലെ റേഷൻ കടകളിൽ കാർഡൊന്നിന് രണ്ട് കിലോ വീതം സ്പെഷ്യൽ അരി മാത്രമാണ് നിലവിൽ വിതരണം ചെയ്യുന്നത്. ആവശ്യത്തിന് അരി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഓണക്കാലത്ത് 26 രൂപ നിരക്കിൽ 10 കിലോ സ്പെഷ്യൽ അരി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഓണത്തിന് തൊട്ടുമുമ്പ് മാത്രമാണ് വിതരണം തുടങ്ങിയത്. അതിനാൽ ഭൂരിഭാഗം കാർഡുടമകൾക്കും അരി വാങ്ങാൻ സാധിച്ചിരുന്നില്ല. തുടർമാസങ്ങളിലും വിതരണം തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ രണ്ട് കിലോ മാത്രമാണ് കാർഡുടമകൾക്ക് ലഭിക്കുന്നത്.
അരിക്ക് പുറമെ ആട്ട വിതരണത്തിലും സമാനമായ പ്രതിസന്ധിയുണ്ട്. വെള്ള, നീല കാർഡുകൾക്ക് നാല് പായ്ക്കറ്റ് ആട്ട നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണം ഒന്നോ രണ്ടോ പായ്ക്കറ്റിലൊതുങ്ങി. മണ്ണെണ്ണയാകട്ടെ പലയിടത്തും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. സിവിൽ സപ്ലൈസ് വഴി നൽകുന്ന സബ്‌സിഡി അരിയുടെ അളവ് കുറഞ്ഞതും പൊതുവിപണിയിൽ അരിവില കുതിച്ചുയരുന്നതും സാധാരണക്കാരെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.



