
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചത്. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച ചുരം പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിര്ത്തിവേച്ച്ച്ച വാഹന ഗതാഗതം 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെ പുനസ്ഥാപിച്ചിരുന്നു.എന്നാൽ, മണ്ണിടിച്ചിൽ തുടർന്നതോടെ ഇന്ന് രാവിലെ വീണ്ടും തടയുകയായിരുന്നു. സുരക്ഷ പരിശോധന നടത്തി റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് മണ്ണും പാറകളും വീണത്. തുടർന്ന് നിരവധി വാഹ്നങ്ങൾ വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്നു. ഈ വാഹനങ്ങളെയെല്ലാം ഇന്നലെ രാത്രി കടന്നുപോകാൻ അനുവദിച്ചു. ഇവ കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചുരം വീണ്ടും അടച്ചു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.



