
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് പൊലീസ് അന്വേഷണത്തില്‍ നിഗമനം.ജയില്‍ സുരക്ഷയുള്ളവര്‍ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിന്റുകളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തി. ജയില്‍ അധികൃതരുടെ മൊഴിയെടുത്തപ്പോള്‍ തടവുകാര്‍ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പത്തിലേറെ തടവുകാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം നാളെ ചേരും.
ഗോവിന്ദച്ചാമിയുടെ സെല്ലിലെ സഹ തടവുകാരന്‍ തേനി സുരേഷിന്റെ മൊഴിയും നിര്‍ണ്ണായകമാണ്. രാത്രികാലങ്ങളില്‍ പലപ്പോഴായും ഗോവിന്ദച്ചാമി ഉറങ്ങാറില്ലെന്നും ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കാറുണ്ടായിരുന്നുവെന്നും ജയിലില്‍ അഴി രാകാറുണ്ടെന്നും സഹതടവുകാരന്‍ സുരേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഗോവിന്ദച്ചാമിയുടെ ജയിലില്‍ ചാട്ടം കാരണം ജയിലിനകത്തെ സ്വാതന്ത്ര്യം ഇല്ലാതായി എന്നാണ് തടവുകാരില്‍ ഭൂരിഭാഗം ആളുകളുടെയും മൊഴി.
കണ്ണൂര്‍ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.കമ്മീഷണര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ വിലയിരുത്തി. കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത്.പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.



