
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചതിന് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സിന് പിഴ ചുമത്തി.മേലേക്കണ്ടി റെസീനയുടെ ഉടമസ്ഥതയിലുള്ള മൈതാനപ്പള്ളിയിലെ ക്വാട്ടേഴ്സിനാണ് പിഴ ചുമത്തിയത്.ജൈവ അജൈവമാലിന്യങ്ങൾ തരം തിരിക്കാതെ ക്വാട്ടേഴ്സിന്റെ പരിസരത്ത് കൂട്ടിയിട്ടതായാണ് സ്ക്വാഡ് കണ്ടെത്തിയത്.
ഭക്ഷണ അവശിഷ്ടങ്ങൾ , പാർസൽ പൊതികൾ, പാദരക്ഷകൾ, ഒറ്റത്തവണ ഉപയോഗ കപ്പുകൾ , പ്ലാസ്റ്റിക് കവറുകൾ, മദ്യകുപ്പികൾ, പഴയ വസ്ത്രങ്ങൾ എന്നിവയൊക്കെ കെട്ടിടത്തിനു സമീപത്തു തന്നെ കൂട്ടിയിട്ട നിലയിലായിരുന്നു . മാലിന്യങ്ങൾ വീണ്ടെടുത്ത് തരംതിരിച്ച് കെട്ടിടയുടമ സ്വന്തം ചെലവിൽ സംസ്കരിക്കേണ്ടതാണ്. 5000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.പരിശോധനയിൽ കെ ആർ അജയകുമാർ, ശരീകുൽ അൻസാർ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എം എന്നിവർ പങ്കെടുത്തു.



