സ്കൂൾ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവർ; ‘ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടമായി’

കണ്ണൂർ: കണ്ണൂരിലെ വളക്കൈയിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിക്കുകയും 18 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവർ. സ്കൂൾ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീർന്നതാണെന്നും ഡ്രൈവർ നിസാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ കാലിന് ഉൾപ്പെടെ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിൻ്റെ കാരണം ഉൾപ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്.
സെക്കൻഡ് ഗിയറിൽ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. കുട്ടി ബസിന് അടിയിൽ കുടുങ്ങിപോയി. അപകടത്തിൽ കാലിന് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഫിറ്റ്നസ് ഡിസംബർ പുതുക്കാൻ പോയപ്പോൾ ആർടിഒ മടക്കി അയക്കുകയായിരുന്നു.