തൃശ്ശൂർ
നാല് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിഫലം; തൃശ്ശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ പൂര്‍ണമായും മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. 11.30 യോടെ ആന ചരിഞ്ഞെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.