
ഇരിട്ടി : ആറളം പുനരധിവാസ മേഖലയുടെ സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിന് നിർദ്ദേശം നൽകി. വര്ഷങ്ങളായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയിൽ ആന മതിൽ നിർമ്മാണം ആരംഭിച്ചത്. മതിൽ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമ്മാണം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു . ഇതിനെത്തുടർന്ന് എസ് സി – എസ് ടി കമ്മീഷണർ ശേഖർ മിനിയോടന്റെ നേതൃത്വത്തിൽ ഫാമിൽ ചേർന്ന യോഗത്തിലാണ് മതിൽ നിർമ്മാണം വേഗത്തിലാക്കി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത് .



