35 വർഷം പെൺകുട്ടികൾ മാത്രം പഠിച്ച ക്യാംപസ്; ആൺകുട്ടികൾക്ക് സ്വാഗതമോതി പയ്യന്നൂർ ഗവ.വനിതാ പോളിടെക്നിക്

പയ്യന്നൂർ: ‘35 വർഷം പെൺകുട്ടികൾ മാത്രം പഠിച്ച ക്യാംപസ് എങ്ങനെയായിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാലിവിടെ നല്ല ക്യാംപസ് അന്തരീക്ഷമാണ്’– ഒന്നാം വർഷ വിദ്യാർഥികളായ സെയൽ, അഥർവ്, ആരുഷ് പ്രദീപ്, ആദിൽ എന്നിവർ കോറോത്തുള്ള പയ്യന്നൂർ ഗവ.വനിതാ പോളിടെക്നിക് കോളജ് ക്യാംപസിൽനിന്ന് ഏകസ്വരത്തിൽ പറഞ്ഞു. കോളജ് സഹവിദ്യാഭ്യാസ രീതിയിലേക്കു മാറിയതിനാൽ ഇത്തവണ ഒന്നാം വർഷം 58 ആൺകുട്ടികളാണു പ്രവേശനം നേടിയത്.
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ 36 പേരിൽ 16 ഉം കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 51ൽ 13ഉം ഇലക്ട്രോണിക്സ് ആൻഡ്ബിസിനസ് മാനേജ്മെന്റ് 34 7ഉം ആൺകുട്ടികളാണ്. 1996ലാണ് സംസ്ഥാനത്തെ ഏക റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജ്കോറോത്ത് സ്ഥാപിച്ചത്. 3 വർഷത്തെ 4 കോഴ്‌സുകളാണുള്ളത്. 230 സീറ്റുകളുണ്ട്.
50 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. 54 ആൺകുട്ടികൾ എത്തിയിട്ടും 58 സീറ്റുകൾ ഒഴിവുണ്ട്. സഹവിദ്യാഭ്യാസ രീതിയും പ്രവേശനവും വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ സരിൻ ശശി അധ്യക്ഷത വഹിച്ചു.



