കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയക്കാൻ ഉത്തരവിട്ട ഡോക്ടർ റാമിനെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഒന്നാംപ്രതി ഡോ റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതി വിട്ടയക്കാൻ ഉത്തരവിട്ട ഡോക്ടർ റാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസിന്റേത് നിയമവിരുദ്ധ നടപടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ എം കിഷോർ കുമാര്‍ ആരോപിച്ചു. ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു.ക്രൈംബ്രാഞ്ച് നടപടിക്കെതിരെ റാമിന്റെ ഭാര്യ ഡോ. ദില്‍നയും രംഗത്തെത്തി. തന്നെ തള്ളി മാറ്റിയാണ് റാമിനെ ഡിവൈഎസ്പി കൊണ്ടുപോയതെന്നും ചോദ്യം ചെയ്യലിൽ മാനസിക പീഡനം നേരിട്ടെന്നും ദില്‍ന പരാതിപ്പെട്ടു. ഇരിക്കാൻ അനുവദിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെന്നും പരാതി.
കർണാടകയിലെ കുടകിൽ നിന്നാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിലെടുത്തത്. നിതിൻ രാജ് ആത്മഹത്യ ചെയ്ത് നൂറാം ദിവസമാണ് ഒളിവിൽ കഴിയുന്നതിനിടെ റാമിനെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ രൂപം മാറിയായിരുന്നു റാമിന്റെ ഒളിവ് ജീവിതം.



