മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പിന്മാറണം; കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദത്തിന്റെകേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവത്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് പറയപ്പെടുന്ന സ്വർണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേൽ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.
ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത്. അതിനുപകരം ഒരുജില്ലയെയും അതിലെ മുഴുവൻ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല.
ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് തീർത്തും അന്യായമായ രീതിയിൽ ക്രിമിനൽ കേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് രാജ്യത്തെ ഏറ്റവും വലിയ സംഘർഷഭരിത ജില്ലയാക്കി കാണിച്ച് അവമതിക്കാനുള്ള നിഗൂഢ ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് അധികാരികൾ തന്നെ സ്വർണക്കടത്തിന്റെയുംഅനധികൃത പണമിടപാടുകളുടെയും പേരിൽ ജില്ലയെ ക്രൂശിക്കുന്നത് തരംതാഴലാണ്.