
യൂട്യൂബിന് പിന്നാലെ ഫേസ്ബുക്കും പ്ലാറ്റ്‌ഫോമില്‍ ഒറിജിനൽ അല്ലാത്ത ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫേസ്ബുക്കിൽ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ടെക്സ്റ്റ് തുടങ്ങിയവ ക്രെഡിറ്റ് നൽകാതെ ആവർത്തിച്ച് പങ്കുവെച്ചാൽ ഇനി പണികിട്ടുമെന്ന് മെറ്റ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വ്യാജവും കോപ്പിയടിച്ചതുമായ ഉള്ളടക്കങ്ങൾ പങ്കിടുന്നവർക്കെതിരെ കർശന നടപടിയാണ് മെറ്റ ഇനി സ്വീകരിക്കുക.
വളരെക്കാലമായി ഫേസ്ബുക്കിൽ പല പ്രൊഫൈലുകളും യഥാർഥ ക്രിയേറ്റേഴ്സിന്‍റെ അനുവാദമില്ലാതെ പോസ്റ്റുകൾ പകർത്തി സ്വന്തം പേരിൽ അവതരിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഒറിജിനൽ കണ്ടന്‍റ് ക്രിയേറ്റേഴ്സിന് അവരുടെ അവകാശങ്ങൾ ലഭിക്കുന്നതിനും അവരുടെ കണ്ടന്‍റ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനും വേണ്ടി റീപോസ്റ്റിംഗ് അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇപ്പോൾ മെറ്റ തീരുമാനിച്ചു.
സ്‍പാമും ഡ്യൂപ്ലിക്കേറ്റ് ഉള്ളടക്കവും കുറയ്ക്കുന്നതിനും പ്ലാറ്റ്‌ഫോമിൽ യഥാർഥ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ദീർഘകാല പദ്ധതി ആരംഭിച്ചതായി ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. 2025-ന്‍റെ ആദ്യ പകുതിയിൽ ഇത്തരത്തിൽ വ്യാജ ഇടപെടലുകളിലും കോപ്പി-പേസ്റ്റ് ഉള്ളടക്കത്തിലും ഉൾപ്പെട്ട അഞ്ച് ലക്ഷത്തിലധികം അക്കൗണ്ടുകൾക്കെതിരെ മെറ്റാ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ കീഴിൽ, ഈ അക്കൗണ്ടുകളുടെ പരിധി കുറയ്ക്കുകയും വരുമാനം നിരോധിക്കുകയും ചില സന്ദർഭങ്ങളിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്തു.



