!-- afp header code starts here -->
india

ടിക്കറ്റ് തട്ടിപ്പ് തടയാൻ ഇന്ത്യൻ റെയിൽവേ; 2.5 കോടി വ്യാജ ഐഡികൾ പ്രവർത്തനരഹിതമാക്കി

ന്യൂഡൽഹി:റെയിൽവേയുടെ വികസനത്തിനൊപ്പം ടിക്കറ്റിംഗ് തട്ടിപ്പും അനുദിനം വർധിച്ചുവരികയാണ്. തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് 2.5 കോടി വ്യാജ ഐഡികൾ പ്രവർത്തനരഹിതമാക്കി.

ടിക്കറ്റ് തട്ടിപ്പിനെതിരെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തട്ടിപ്പ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ(ഐആർസിടിസി) ശ്രദ്ധയിൽപ്പെട്ടത്.

റിസർവേഷൻ വിൻഡോകൾ തുറന്ന് അഞ്ച് മിനിറ്റിനുള്ളിൽ 2.9 ലക്ഷം സംശയാസ്പദമായ പിഎൻആറുകൾ ബുക്ക് ചെയ്തതായി ഐആർസിടിസി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി.

സത്യസന്ധതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപയോക്തൃ പ്രോട്ടോക്കോളുകൾ അവതരിപ്പിച്ചതായി റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

“ആധാർ വഴി ആധികാരികത ഉറപ്പാക്കാത്ത ഉപയോക്താക്കൾക്ക് മുൻകൂർ റിസർവേഷൻ, തത്കാൽ അല്ലെങ്കിൽ പ്രീമിയം തത്കാൽ ടിക്കറ്റുകൾ എന്നിവ രജിസ്ട്രേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയൊള്ളൂ. അതേസമയം, ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് കാലതാമസമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഈ ശ്രമങ്ങളെല്ലാം തന്നെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

2023–24 സാമ്പത്തിക വർഷത്തിലെ ശരാശരി കണക്കെടുത്താൽ പ്രതിദിനം 69.08 ലക്ഷം ഉപയോക്തൃ ലോഗിനുകളാണ് രേഖപ്പെടുത്തിയത്.

എന്നാൽ 2024–25 സാമ്പത്തിക വർഷത്തിലെത്തിയപ്പോൾ ഇത് 82.57 ലക്ഷമായി വർധിച്ചു. 19.53 ശതമാനം വർധനവാണുണ്ടായത്. അതേസമയം, ഇതേ കാലയളവിൽ തന്നെ ശരാശരി പ്രതിദിന ടിക്കറ്റ് ബുക്കിങ്ങുകൾ 11.85 ശതമാനമായും വർധിച്ചു.. റിസർവ് ചെയ്ത മൊത്തം ടിക്കറ്റുകളുടെ കണക്കെടുത്താൽ അതിൽ 86.38 ശതമാനവും ഇ- ടിക്കറ്റ് വഴിയാണ് ബുക്ക് ചെയ്തത്

ടിക്ക്റ്റ് ബുക്കിങ്ങിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യൻ റെയിൽവേ സമഗ്രമായ ഡിജിറ്റൽ പരിഷ്കരണം നടത്തിയിട്ടുണ്ട്.

കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ച് അനധികൃത ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവരെ കണ്ടെത്തി നിയന്ത്രണമേർപ്പെടുത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button