ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്തൊഴിച്ച ടാർ കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയെത്തി, പരിഹാരം ഉറപ്പ് നൽകി കമ്പനി

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയില്‍ വീട്ടിലേക്ക് ഒഴുകിയ സംഭവത്തില്‍ കരാര്‍ കമ്പനി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. അംഗപരിമിതനായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. മൂന്ന് ദിവസത്തിനുള്ളില്‍ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന ഉറപ്പ് റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികള്‍ നല്‍കി. വിണ്ടു കീറിയ ഭാഗത്തൊഴിച്ച ടാര്‍ അശോകന്റെ മണത്തലയിലെ വീട്ടിലേക്കും പറമ്പിലേക്കുമാണ് ഒഴുകിയത്.
അശോകന്റെ വീടിന്റെ മുന്‍ഭാഗത്തുമാത്രം പാര്‍ശ്വഭിത്തി കെട്ടിയിരുന്നില്ല. കുത്തിയൊലിച്ചെത്തിയ ടാറും വെള്ളവും വീട്ടിലും മുറ്റത്തും പരന്ന് പുറത്തിറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു. പണിക്കാരെ നിര്‍ത്തി മുന്‍ ഭാഗത്തെ ടാറ് കോരിക്കളഞ്ഞിട്ടും പരിഹാരമായില്ല. റോഡ് വിണ്ടുകീറിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അടുത്തിടെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ആളാണ് അക്കരപ്പറമ്പില്‍ അശോകന്‍.



