!-- afp header code starts here -->
കോട്ടയം

അഭിഭാഷകയായ യുവതി രണ്ടു പെണ്‍മക്കളുമായി പുഴയില്‍ ചാടി ജീവനൊടുക്കി ; കടവിലേക്ക് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ കണ്ടെത്തി

ഏറ്റുമാനൂര്‍: അഭിഭാഷകയായ യുവതി രണ്ടു പെണ്‍മക്കളുമായി പുഴയില്‍ ചാടി ജീവനൊടുക്കി. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയും മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ അഡ്വ. ജിസ്‌മോള്‍ തോമസ്(34), മക്കളായ നേഹ (5), നോറ(2) എന്നിവരാണു മരിച്ചത്. മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്ന് കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം.


കണ്ണമ്പുര കടവില്‍ ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു തെരച്ചില്‍ നടത്തി കുട്ടികളെ പെട്ടെന്നു കരയ്ക്കു കയറ്റി. ഇതേ സമയത്തു ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്ത് പുഴയോരത്തു കണ്ടെത്തി. മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈ ഞരമ്പ് മുറിച്ച ശേഷമാണു ജിസ്‌മോള്‍ പുഴയില്‍ ചാടിയത്.


മക്കള്‍ക്കു ഹാര്‍പ്പിക്കു നല്‍കിയതായും പറയപ്പെടുന്നു. കുട്ടികളെ പുഴയിലെറിഞ്ഞ ശേഷം പിന്നാലെ ജിസ്‌മോള്‍ ചാടുകയായിരുന്നു. തുടര്‍ന്നു കണ്ണമ്പുര ഭാഗത്തു നിന്നു ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്‌നം അടങ്ങിയ സ്റ്റിക്കര്‍ പതിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ജിസ്‌മോളെ തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ആണ്ടൂര്‍ സ്വദേശിയായ ജിസ്‌മോള്‍ 2019-2020 കാലയളവില്‍ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.


തെള്ളകത്തെ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ എന്‍ജീനിയറാണു ഭര്‍ത്താവ് ജിമ്മി. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button