രണ്ടുമക്കൾക്കൊപ്പം തീകൊളുത്തി യുവതി, മൂവരും മരിച്ചു; സംഭവം ഭർത്താവ് വിദേശത്തുനിന്ന് വരുന്ന ദിവസം

താരാ ജി.കൃഷ്ണൻ
കരുനാഗപ്പള്ളി (കൊല്ലം): തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടുകുഞ്ഞുങ്ങളും മരിച്ചു. കുലശേഖരപുരം കൊച്ചുമാമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താരാ ജി. കൃഷ്ണൻ (35), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം.
വീട്ടിൽ തീ പടരുന്നതു കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലാക്കിയ നാട്ടുകാർ ജനൽചില്ലുകൾ പൊട്ടിച്ച് വെള്ളമൊഴിച്ച് തീയണച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റും പോലീസും സ്ഥലത്തെത്തി. അമ്മയ്ക്കും മക്കൾക്കും സാരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഉടൻതന്നെ മൂന്നുപേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അമ്മ മരിച്ചത്. രാത്രിയോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.
താര ടി. കൃഷ്ണന്റെ ഭർത്താവ് ഗിരീഷ് ആനന്ദൻ വിദേശത്തായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ആനന്ദൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം. താരയുടെ പിതാവ് രാവിലെ മുതൽ വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം പുറത്തേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. കിടപ്പുമുറിയിൽ മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.



