വയനാടും വിഴിഞ്ഞവും ചർച്ചയായി; ആശവർക്കർമാരുടെ സമരം ഉണ്ടായില്ല; ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച അവസാനിച്ചു

ദില്ലി: കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാർലമെൻ്റിലേക്ക് പോയി. പാർട്ടിയുടെ പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ തുടരുകയാണ്.
വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുന്നത് ചർച്ചയായി. ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചർച്ചയായി. കേരളത്തിൻറെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. ആശ വർക്കർമാരുടെ സമരത്തിൽ ചർച്ചയുണ്ടായില്ല. കേരളത്തിൻറെ ആവശ്യങ്ങളിൽ തുടർ ആലോചനകൾ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിർമല സീതാരാമൻ ഉറപ്പുനൽകിയതായാണ് വിവരം. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.