പത്തനംതിട്ട

യൂട്യൂബ് ചാനലുകൾക്കെതിരെ നവീൻ ബാബുവിന്റെ മകൾ, ‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, അപവാദ പ്രചാരണം അവസാനിപ്പിക്കണം’

പത്തനംതിട്ട: കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നടപടി നിരാശാജനകമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. നിലവിലെ അന്വേഷണം ശരിയായ ദിശയിൽ അല്ല. പ്രശാന്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. കുടുംബത്തിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീൺ ബാബു വ്യക്തമാക്കി. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button