കണ്ണൂർ വിമാനത്താവള റൺവേ വികസനം; പൂർത്തിയാകാതെ സ്ഥലമേറ്റെടുക്കൽ; 200ലധികം കുടുംബങ്ങൾ ദുരിതത്തിൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനായുളള ഭൂമി ഏറ്റെടുക്കൽ നടപടി ഇഴയുന്നതോടെ പ്രതിസന്ധിയിലായി ഭൂവുടമകൾ. മട്ടന്നൂർ കീഴല്ലൂർ വില്ലേജിലെ ഇരുനൂറിലധികം കുടുംബങ്ങളാണ് എട്ട് വർഷമായി ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാതെ കുരുക്കിലായത്. സ്ഥലമേറ്റെടുപ്പിന് വേണ്ട ആയിരത്തിലധികം കോടി രൂപ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് വകയിരുത്താനാകാത്തതാണ് തടസ്സം. ചികിത്സാവശ്യത്തിന് പോലും സ്വന്തം ഭൂമി ഉപയോഗിക്കാനാകാതെ ദുരിതത്തിലാണ് നാട്ടുകാർ.
തൊട്ടുപറക്കുന്ന വിമാനങ്ങൾക്ക് താഴെ. കണ്ണൂർ വിമാനത്താവളത്തിന്‍റെ അതിരിൽ, ഏറ്റെടുക്കാമെന്ന് സർക്കാർ വാക്കുകൊടുത്ത 245 ഏക്കറിൽ, ജീവിതം ഊരാക്കുടുക്കിലായ മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. മട്ടന്നൂർ കാനാട്, മരുന്നുമണം കെട്ടിനിൽക്കുന്ന വീട്ടിൽ, വൃക്കരോഗിയായ നസീറയ്ക്കരികിലിരുന്ന് അസ്കർ പറയുന്നു.



