വെടിയുണ്ടയെത്തിയത് ഒന്നരകിലോമീറ്റർ അപ്പുറത്ത് നിന്ന്; ആനന്ദും കുടുംബവും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്!

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിൻകീഴിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവം നടക്കുന്ന സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. മലയിൻകീഴിലെ പൊറ്റൽ എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് മുക്കുന്നിമലയിലെ ഫയറിംഗ് സ്റ്റേഷൻ. എയർഫോഴ്സിന്റെ വെടിവെപ്പ് പരിശീലന കേന്ദ്രമാണിവിടം. മറ്റ് സൈനിക വിഭാഗങ്ങളും ഇവിടെ പരിശീലനം നടത്താറുണ്ട്. അവിടെ ഇന്നലെ ഉച്ചക്ക് വെടിവെപ്പ് പരിശീലനം നടത്തിയിരുന്നു. ഇവിടെ നിന്നാണ് വെടിയുണ്ട വീടിനുള്ളില്‍ പതിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മലയിൻകീഴ് കുന്നുവിള ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് വെൽഡറായ ആനന്ദും ഭാര്യയും ഏഴ് വയസുള്ള കുട്ടിയും. ഇന്നലെ രാവിലെ ഇവർ കുട്ടിയുമായി ആശുപത്രിയിൽ പോയിരുന്നു. ഉച്ചക്ക് ഒന്നരയോടെ തിരികെ എത്തിയപ്പോഴാണ് ഇത്തരത്തിൽ വെടിയുണ്ട വീടനുള്ളിലെ സോഫയിൽ വീണുകിടക്കുന്നതായി കണ്ടത്. മേൽക്കൂരയിൽ ഒരു ദ്വാരവും കണ്ടു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്.
വെടിയുണ്ട കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വെടിയുണ്ട കസ്റ്റഡിയിലെടുത്തു. വ്യോമസേനയുടെ കീഴിലുള്ള വെടിവെയ്പ് പരിശീലന കേന്ദ്രമാണെങ്കിലും മറ്റ് സേനകളും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറ് മണിമുതല്‍ തിരുവനന്തപുരം റൂറല്‍ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഇവിടെ നടന്നത്.



