ആദ്യം ആകാംക്ഷ, പിന്നെ ആശങ്ക, വിഴിഞ്ഞത്ത് ആദ്യം ഈ അപൂര്‍വ്വ പ്രതിഭാസം, കടൽ മുതൽ കര വരെ ‘വാട്ടർ സ്പോട്ട്’ ചഴലി

തിരുവനന്തപുരം: വിഴിഞ്ഞത്തുകാരെ ആദ്യം ആകാംഷയിലും ആശങ്കയിലുമാക്കി തീരത്ത് വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം. സാധാരണയായി കൊടുംകാറ്റും മഴയുമുള്ളഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസം ഇന്നലെ ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പ് കൂട്ടി.
ഒരു ബോട്ട് ചുഴലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ അന്താരാഷ്ട്ര തുറമുഖത്തിനും മാരിടൈം ബോർഡിൻ്റെ തുറമുഖത്തിനും മധ്യേ തീരത്ത് നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ഉൾക്കടലിലാണ് ആദ്യം ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്.
40 മീറ്റർ ചുറ്റളവ് വിസ്തീർണ്ണത്തിൽ ചുറ്റിയടിച്ച കാറ്റ് കടൽജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റി. ഒരു ചോർപ്പിന്റെ ആകൃതിയിൽ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികൾ ദൃശ്യം മൊബൈൽ കാമറകളിൽ പകർത്തി. വെള്ളത്തിന് മുകളിൽ കൂടി വീശിയ വാട്ടർസ്പ്പോട്ട് (വെള്ളം ചീറ്റൽ) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണൻ പ്പരപ്പിൽ അവസാനിച്ചു.