
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ലയ്ക്ക് പിന്നാലെ മലമ്പനിയും പടരുന്നു. ബുധനാഴ്‌ചമാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ രോഗം പിടിപെട്ടവരുടെ എണ്ണം 131 ആയി. ഭൂരിഭാഗം കേസുകളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിലാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുകയാണ്.
മലമ്പനി പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇൗ വർഷത്തോടെ മലമ്പനി നിർമാർജനമെന്ന ലക്ഷ്യത്തിലെത്താനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിൽ വീണ്ടും കേസുകൾ കൂടിയത് ആശങ്കയുണ്ടാക്കുന്നതാണ്. പുതുതായി ഏഴ് പേർക്കുകൂടി ഷിഗല്ലയും 146 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.



