
മട്ടന്നൂർ: ചാലോട് എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും രണ്ട് മക്കളും മരിച്ചു. മട്ടന്നൂർ നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ‘ശ്രീകമല’ത്തിൽ നിവേദ രഘുനാഥ് (44), മക്കളായ ഋഗ്വേദ് (11), സാത്വിക്(9) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 2.30ഓടെ എടയന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ചാലോട് ഭാഗത്തേക്ക് വരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിപ്പോയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദ കാറിനടുത്തും ഋഗ്വേദ് റോഡരികിലും തെറിച്ചുവീഴുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. കുറ്റിയാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. നിവേദയും സ്വാതിക്കും ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചിരുന്നു. രാത്രി 10മണിയോടെ ഋഗ്വേ ദും മരണപ്പെടുകയായിരുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദ. ഖത്തറിൽ ജോലി ചെയ്യുന്ന കെ.പി.രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ ഇപ്പോൾ നെല്ലൂന്നിയിലാണ് താമസിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് നടക്കും.



