
മട്ടന്നൂർ: അശാന്തിയുടെ കാർമേഘം നീങ്ങി. ഹാജിമാർക്ക് ആശ്വാസം. ഇന്ത്യ -പാക്കിസ്ഥാൻ സംഘർഷത്തിന് താൽക്കാലിക വിരാമമായതോടെയാണ് ഹജ്ജ് ക്യാമ്പിൽ ആശ്വാസമായത്. അശാന്തിയുടെ കാർ മേഘം നീങ്ങിത്തുടങ്ങിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് ഹാജിമാർ. രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തതോടെ വ്യോമയാന മേഖലയിലും സുരക്ഷാ ഭീഷണി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി യാത്ര തിരിക്കുന്ന ഹാജിമാരിലും കുടുംബങ്ങളിലും ആശങ്കയുണ്ടായത്. ഹജ്ജ് യാത്രാരംഭത്തിൽ തന്നെ ഇന്ത്യാ-പാക് അതിർത്തി മേഖലയിൽ സംഘർഷവും ആരംഭിച്ചിരുന്നു.
ഈ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതോടെ രാജ്യവ്യാപകമായി വിമാനത്താവളങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇതിനിടെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചിട്ടതായി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ കിംവതന്തിയും പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രത്യേക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പുകളും ആശങ്കയിലായത്. ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതോടെ വലിയ ആശ്വാസത്തിലാണ് ഹജ്ജ് തീർത്ഥാടകർ.



