ആറളം പുനരധിവാസമേഖലയിൽ തീപ്പിടുത്തം;അഞ്ചേക്കറോളം സ്ഥലം കത്തി നശിച്ചു

ഇരിട്ടി: ആറളം ഫാം പുനരുധിവാസ മേഖലയിൽ തീപിടുത്തം പതിവാകുന്നു. പട്ടയം ലഭിച്ചിട്ടും വന്യമൃഗ ശല്യം കാരണം താമസിക്കാൻ കഴിയാതെ കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ചു പോയ സ്ഥലത്താണ് വ്യാപകമായി തീപിടുത്തം ഉണ്ടാവുന്നത്. ഫാം പതിമൂന്നാം ബ്ലോക്ക് 55ലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്തെ കാടുകൾക്കാണ് ബുധനാഴ്ച തീപിടിച്ചത്. മേഖലയിൽ വന്യമൃഗ ശല്യങ്ങൾക്ക് പുറമേ തീപിടുത്തവും പതിവാവുകയാണ്. ഇപ്പോൾ മിക്ക ദിവസങ്ങളിലും തീപിടുത്തം ഉണ്ടകുന്നു. ആളുകൾ താമസിക്കാത്തതിനെ തുടർന്ന് ഇവിടെ വലിയ പൊന്തക്കാടുകൾ വളർന്നിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് കാട്ടാനകളും തമ്പടിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ അഞ്ചോളം ഇടങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടരുന്നത് കണ്ട് പ്രമോട്ടർമാർ വിളിച്ചതിനെ തുടർന്ന് പേരാവൂരിൽ നിന്നുള്ള അഗ്നി രക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന സ്ഥലത്തെ ഇത്തരം തീപിടുത്തങ്ങൾ വനത്തിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതയുമുണ്ട്. പലപ്പോഴും കാട്ടാനയെ തുരത്തുവാൻ പടക്കം പൊട്ടിക്കുമ്പോഴും, വീടുകളിലേക്ക് കാട്ടാനകൾ വരാതിരിക്കാൻ ഉണങ്ങിയ കമ്പുകൾ കൊണ്ട് തീ കൂട്ടിയിടുന്നതും കശുവണ്ടി പൊറുക്കാൻ കശുമാവിൻ ചുവട്ടിൽ കാടുകൾ നശിപ്പിക്കാനും വേണ്ടി തീയിടുന്നതും ഉൾപ്പെടെയുള്ള കാരണങ്ങളാണ വ്യാപകമായുള്ള തീപിടുത്തത്തിന് കാരണമാകുന്നത് .