
ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. 440 കോടി രൂപയാണ് ഈ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110 കോടി രൂപ അധികം ഇത്തവണ ലഭിച്ചെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപ അധികം ലഭിച്ചു. നാണയങ്ങൾ ഉൾപ്പടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപ അധികം ലഭിച്ചു. 192 കോടി രൂപയാണ് അരവണ വിറ്റതിലൂടെ ദേവസ്വം ബോർഡിന് ലഭിച്ചത്.
കാണിക്ക ഇനത്തിൽ 126 കോടി രൂപയാണ് ലഭിച്ചത്. ഈ മണ്ഡലകാലത്ത് 52.48 ലക്ഷം പേരാണ് മലചവിട്ടിയത്. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ലക്ഷം പേർ ഇത്തവണ ശബരിമലയിലെത്തി. ഇത്തവണ അതിവേഗം നാണയം എണ്ണിത്തിട്ടപ്പെടുത്താൻ സാധിച്ചു. 150 ദിവസ വേതനക്കാരെയാണ് നാണയം എണ്ണനായി നിയോഗിച്ചത്.



