സ്കൂട്ടറിലെത്തി മദ്യവിൽപ്പന നടത്തുന്ന തുണ്ടിയിൽ കണ്ണോത്ത് ബിജേഷിൻ്റെ ‘സഞ്ചരിക്കുന്ന മദ്യശാല’ക്ക് പൂട്ടിട്ട് പേരാവൂർ എക്സൈസ്: ബിജേഷ് റിമാൻഡിൽ

യമഹ സ്കൂട്ടറിലെത്തി മദ്യവില്പന നടത്തുന്ന തുണ്ടിയിൽ സ്വദേശി ബിജേഷിൻ്റെ ‘സഞ്ചരിക്കുന്ന മദ്യവില്പനശാല’ ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു. തുണ്ടിയിൽ മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ തുണ്ടിയിൽ സ്വദേശി കണ്ണോത്ത് വീട്ടിൽ ബിജേഷ് കെ. യെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മദ്യവില്പനക്കുപയോഗിച്ച KL 78 3114 യമഹ ആൽഫ സ്കൂട്ടറും, വില്പനക്കായി വാഹനത്തിൽ സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും എക്സൈസ് സംഘം ബന്തവസിലെടുത്തു. തുണ്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബിജേഷ് വ്യാപകമായി അനധികൃത മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗ്രേഡ് പ്രിവന്റിവ് ഓഫീസർ കെ കെ ബിജു, സുനീഷ് കിള്ളിയോട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് സി, മുനീർ എം ബി, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ എന്നിവർ പങ്കെടുത്തു.