ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആർ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’

കോഴിക്കോട്: അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ ആരോപിച്ചു. മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്നും അര്‍ജുന്‍റെ അമ്മ ആവശ്യപ്പെട്ടു.കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. എപ്പോഴും അര്‍ജുന്‍റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി. മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു.
എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്‍ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്‍കാൻ എസ്‍പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര്‍ പറഞ്ഞ കാര്യം കോണ്‍ഫിഡൻഷ്യല്‍ ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു.കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനി തുടർന്നാൽ നിയമ നടപടി.